ഓർമകളിൽ ശ്രീവിദ്യ ; വിടപറഞ്ഞിട്ട് 15 വര്‍ഷം

വിടപറഞ്ഞ് വര്‍ഷം 15 കഴിയുമ്പോഴും മലയാളികളുടെ ഓര്‍മകളുടെ സ്‍ക്രീനില്‍ ശ്രീവിദ്യ നിറംമങ്ങാതെയുണ്ട് ഒട്ടേറെ അവിസ്‍മരണീയ കഥാപാത്രങ്ങളിലൂടെ. പഞ്ചവടി പാലത്തിലെ മണ്ഡോദരി മുതല്‍ അനിയത്തി പ്രാവിലെ അമ്മ കഥാപാത്രം വരെ ശ്രീവിദ്യ നടത്തിയ പകര്‍ന്നാടങ്ങള്‍ അവരെ അനശ്വരയാക്കി നിര്‍ത്തുന്നു. ആര്‍ കൃഷ്‍ണമൂര്‍ത്തിയുടേയും സംഗീതജ്ഞയായ എം.എല്‍ വസന്തകുമാരിയുടേയും മകളായി മദ്രാസിലാണ് ശ്രീവിദ്യ ജനിച്ചത്.

പൂർണമായും കലാകുടുംബത്തിൽ വളർന്നത് കൊണ്ട് തന്നെ നൃത്തവും  സംഗീതവും ശ്രീവിദ്യയുടെ ജീവിതത്തിന്റെ ഭാഗമായി. പതിമൂന്നാം വയസില്‍  തിരുവുള്‍  ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. 1969-ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലൂടെയാണ് സത്യന്‍റെ നായികയായാണ് മലയാളസിനിമയുടെ തറവാട്ടിലേക്ക് ശ്രീവിദ്യ വലതുകാൽ വയ്ക്കുന്നത്. പിന്നീടങ്ങോട്ട് മലയാളസിനിമയുടെ മുഖശ്രീയായി മാറുകയായിരുന്നു ശ്രീവിദ്യ.

മധുവിന്റെ നായികയായിട്ടാണ് ശ്രീവിദ്യ കൂടുതലും അഭിനയിച്ചത്. സത്യൻ- ശാരദ, നസീര്‍ – ഷീല ജോഡികള്‍  പോലെ പ്രേക്ഷകരുടെ പ്രിയ ജോഡിയായിരുന്നു മധുവും ശ്രീവിദ്യയും. 1979 ൽ ശ്രീവിദ്യയുടെ അഭിനയമികവിന് ആദ്യമായി സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം. 1983-ൽ ‘രചന’, 1992 ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങളിലൂടെ ശ്രീവിദ്യയിലേക്ക് വീണ്ടും പുരസ്കാരങ്ങളെത്തി. മലയാളത്തിൽ തിരക്കുള്ള നടിയായി മുന്നേറുന്നതിനിടയിലും തമിഴകത്തെ ശ്രീവിദ്യ മറന്നില്ല .രജനീകാന്തും കമലഹാസനും മത്സരിച്ചഭിനയിച്ച അപൂർവ്വരാഗങ്ങളിൽ നായികയായി ശ്രീവിദ്യ തിളങ്ങി കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചു.

അസാധാരണമായ സൗന്ദര്യത്തിന്റെ ഉടമയായിരുന്ന ഈ കലാകാരി ജീവിച്ചിരിക്കുന്ന കാലത്തോളം സുന്ദരിയായി ഇരിക്കാൻ ആഗ്രഹിച്ചിരുന്നു. കാൻസർ ബാധിച്ച് മരണക്കിടക്കയിലായപ്പോഴും അവർ അത് കാത്ത് സൂക്ഷിച്ചു