മേള എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തന്റെ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് കുര്യന്‍ വര്‍ണശാല.
.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,അന്ന് മമ്മൂട്ടി വക്കീലാണ്. മട്ടാഞ്ചേരിയിലാണ് താമസം. മേള സിനിമയില്‍ അഭിനയിച്ച വക്കീലിനെ കുറിച്ച് ഞാന്‍ ടി എച്ച് കോടമ്പുഴയോട് അന്വേഷിച്ചു. അദ്ദേഹം ഫോണ്‍ നമ്പര്‍ തന്നു. ഷൂട്ടിങ്ങിന് പത്ത് പന്ത്രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളു. ആര്‍ട്ടിസ്റ്റിനെ കിട്ടിയിട്ടില്ല.
രതീഷിനെ ഈ കഥാപാത്രത്തിലേക്ക് നോക്കിയിരുന്നു. പക്ഷേ പുള്ളി തുഷാരം എന്ന സിനിമ ചെയ്ത് കൊണ്ടിരിക്കുകയാണ്. തീരെ വരാന്‍ സമയമില്ല.അങ്ങനെയാണ് ഞാന്‍ മമ്മൂട്ടിയെ വിളിച്ചത്. മമ്മൂട്ടിയുടെ ഭാര്യയുടെ വീടാണ് മട്ടാഞ്ചേരിയിലുള്ളത്. അവിടേക്കാണ് വിളിച്ചത്. എന്റെ പേര് കുര്യൻ വർണ്ണശാല ആണെന്ന് പറഞ്ഞു. പെട്ടെന്ന് പുള്ളി അസ്തമിക്കാത്ത പകലുകൾ എന്ന സിനിമ എന്തായി എന്ന് ഇങ്ങോട്ട് ചോദിച്ചു. അതെങ്ങനെ അറിയാമെന്ന് ചോദ്യത്തിന് ഞാൻ എല്ലാ മാസികളും വായിക്കാറുണ്ടെന്ന് പറഞ്ഞു. നിങ്ങളെയും എനിക്ക് എത്രയോ കാലമായി അറിയാമെന്നായി മമ്മൂട്ടി.
എന്റെ അടുത്തൊരു പടം ഉണ്ട്. അതിൽ അഭിനയിക്കാമോ എന്ന് ചോദിച്ചു. എന്നെ എങ്ങനെ മനസ്സിലായി എന്നായിരുന്നു പുള്ളി തിരിച്ചു ചോദിച്ചത്. മേള കണ്ടിരുന്നു എന്ന് മറുപടി കൊടുത്തു. കഥാപാത്രം എന്താണെന്ന് ചോദിച്ചപ്പോൾ വില്ലൻ ആണെന്ന് ഞാൻ സൂചിപ്പിച്ചു. താടി വെക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോന്ന് ചോദിച്ചെങ്കിലും അത് കുഴപ്പമില്ലെന്നും ബോറായി തോന്നുകയാണെങ്കില്‍ കളയാമെന്നും പറഞ്ഞു. അദ്ദേഹം അത് സമ്മതിച്ചു.
ടിക്കറ്റും മറ്റുമൊക്കെയായി പ്രൊഡക്ഷന്‍ ബോയിയെ വിടാമെന്ന് പറഞ്ഞെങ്കിലും പുള്ളി അതൊന്നും വേണ്ടെന്നും ബസില്‍ കയറി വരാമെന്നും പറഞ്ഞു. അന്നവിടെ താമസിക്കാന്‍ മൂന്ന് റൂമേയുള്ളു. ബാക്കിയുള്ളവര്‍ക്ക് വേറൊരിടത്താണ് താമസമൊരുക്കിയത്. ഒരു മുറിയില്‍ ശങ്കരാടി ചേട്ടന്‍ ഒറ്റയ്ക്കും ഒന്നില്‍ ഞാനും മമ്മൂട്ടിയും ആനന്ദക്കുട്ടനും മറ്റൊന്നില്‍ സുകുമാരി ചേച്ചിയും മീന ചേച്ചിയും താമസിച്ചു.അന്ന് മാസങ്ങളോളം ഒരു മുറിയില്‍ തന്നെ ഞങ്ങള്‍ താമസിച്ചു. പുള്ളിയ്ക്ക് ആകെ നിര്‍ബന്ധമുള്ളത് ബീഡി മാത്രമായിരുന്നു. കാശൊന്നും എനിക്ക് പ്രശ്‌നമില്ല. ബീഡി വേണമെന്നാണ് മമ്മൂട്ടി പറഞ്ഞിരുന്നത്. നിങ്ങളെന്താണ് സിഗററ്റ് വലിക്കാതെ ബീഡി വലിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതിന് കാശ് വേണ്ടേ, ബീഡിയാണ് ഇഷ്ടമെന്ന് പറഞ്ഞു.