കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ സംസ്ഥാന മൃഗമായി ഹിമപ്പുലിയെയും സംസ്ഥാന പക്ഷിയായി കറുത്ത കഴുത്തുള്ള കൊക്കിനെയും തിരഞ്ഞെടുത്തു. കിഴക്കൻ ലഡാക്കിലെ ചതുപ്പുനിലങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന പക്ഷിയാണ് കറുത്ത കഴുത്തുള്ള കൊക്കുകൾ. മാർച്ച് മാസത്തോടെ ഇവയെത്തുകയും കുഞ്ഞുങ്ങളെ പോറ്റിവളർത്തുകയും ചെയ്ത് ഒക്ടോബർ അവസാനത്തോടെയോ നവംബർ ആദ്യമോ മറ്റിടങ്ങളിലേക്ക് ചേക്കേറുകയും ചെയ്യുന്നതാണ് രീതി. രണ്ടുമൈനയെ കണ്ടാൽ നല്ലതാണെന്ന് മലയാളികൾക്കിടയിൽ ചൊല്ലുള്ളത് പേലെ കറുത്ത കഴുത്തുള്ള കൊക്കുകളെ ഭാഗ്യമുള്ള പക്ഷിയായാണ് ലഡാക്ക് നിവാസികൾ കരുതുന്നത്.
ലോകത്ത് ആകെയുള്ള 7,500 ഹിമപ്പുലികളിൽ അഞ്ഞൂറും ഇന്ത്യയിലാണെന്നതാണ് പ്രത്യേകത. ഇവയിൽ 200-300 ഹിമപ്പുലികളും ലഡാക്കിൽ ഉണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഉയരമുള്ള വനപ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഹിമാലയൻ ബ്ലൂ ഷീപ്പ് എന്നറിയപ്പെടുന്ന ഭാരലുകളും എലിവർഗത്തിൽപ്പെട്ട മാമറ്റുകളുമാണ് ഇവയുടെ പ്രധാന ആഹാരം. കഴിഞ്ഞ ദിവസമാണ് ഹിമപ്പുലിയെയും കൊക്കിനെയും ഔദ്യോഗികമായി തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്.