ഹൈദരാബാദ്: തെലുങ്ക് നടന്‍ ശരത് ബാബു അന്തരിച്ചു.71 വയസായിരുന്നു .ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
അണുബാധയെ തുടര്‍ന്ന് വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം തകരാറിലായിരുന്നു.വിവിധ തെന്നിന്ത്യൻ ഭാഷകളില്‍ 220ഓളം സിനിമകളില്‍ ശരത് ബാബു പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.തെലുങ്ക് ചിത്രത്തിലാണ് താരം സജീവമെങ്കിലും തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം ശരത് ബാബു അഭിനയിച്ചിട്ടുണ്ട്.
മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഡെയ്‌സി,ശരപഞ്ജരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പരിചിതനാണ് ശരത് ബാബു.
കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും ശരത് ബാബു അഭിനയിച്ചിട്ടുണ്ട്. അണ്ണാമലൈ , മുത്തു, ബാബ, ആളവന്താന്‍, മഗധീര തുടങ്ങി 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1973ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രം ‘രാമ രാജ്യ’ത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ‘ ശരത് ബാബുവിന്റെ ചിത്രമായി ഏറ്റവും ഒടുവില്‍ ‘വസന്ത മുല്ലൈ’യാണ് പ്രദര്‍ശനത്തിന് എത്തിയത്.
മൂന്ന് തവണ മികച്ച സഹ നടനുള്ള നന്ദി പുരസ്‍കാരം നേടിയിട്ടുണ്ട്. തമിഴ്‍നാട് സര്‍ക്കാരിന്റെ മികച്ച പുരുഷ ക്യാരക്ടര്‍ ആര്‍ടിസ്റ്റിനുള്ള പുരസ്‍കാരവും ശരത്തിനെ തേടിയെത്തി.
പ്രശസ്‍ത തെന്നിന്ത്യൻ താരമായ രമാ ദേവിയെ 1974ല്‍ വിവാഹം ചെയ്‍ത ശരത് ബാബു 1988ല്‍ ആ ബന്ധം അവസാനിപ്പിച്ചു. ശരത് 1990ല്‍ സ്‍നേഹ നമ്പ്യാരെയും വിവാഹം കഴിച്ചെങ്കിലും 2011ല്‍ ഡിവേഴ്‍സായി.