കൊച്ചി: അലങ്കാരമത്സ്യമേഖലയിൽ അഞ്ഞൂറിലേറെ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനായി ആവിഷ്‌കരിച്ച പദ്ധതികളിലൂടെ ശ്രദ്ധനേടുകയാണ് സംസ്ഥാന സർക്കാറിന് കീഴിലുള്ള കേരള അക്വാവെഞ്ചേഴ്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് (കാവിൽ). കോവിഡിനെ തുടർന്ന് കനത്ത നഷ്ടത്തിലായ ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാനായി ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാവിൽ നടത്തിയ കർമപരിപാടികൾ നൂറ് കണക്കിന് കുടുംബങ്ങൾക്കാണ് ആശ്വാസമായത്.
വിപണി കണ്ടെത്താനാവാതെ വിഷമിച്ചിരുന്ന കർഷകർക്ക് പരിഹാരമായി നടപ്പിലാക്കിയ ബയർ-സെല്ലർ മീറ്റാണ് അലങ്കാരമത്സ്യ സംരംഭകരുടെ തലവര മാറ്റിയത്. ഇതിലൂടെ, രാജ്യത്തെവിടെയുമുള്ള അലങ്കാരമത്സ്യ വ്യാപാരികളെ കർഷകരിലേക്ക് അടുപ്പിക്കാനായി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 72 ലക്ഷത്തോളം രൂപയുടെ മീൻവിൽപനയാണ് ഇതുവഴി നടന്നത്. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 9 മുതൽ 12 വരെയാണ് ബയർ സെല്ലർ മീറ്റ് നടക്കുന്നത്. ഓരോ സംഗമത്തിലും ഏകദേശം രണ്ട് ലക്ഷം രൂപയുടെ വർണമീനുകൾ വിൽപന നടത്താൻ കർഷകർക്ക് സാധിക്കുന്നുണ്ടെന്ന് കാവിൽ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറീസ് എറണാകുളം മേഖല ജോയിന്റ് ഡയറക്ടർ എം എസ് സാജു പറഞ്ഞു.
ഓരോ മാസം കഴിയുംതോറും ഇതുവഴിയുള്ള വിൽപന കൂടിവരികയാണ്. 2025 ഓടുകൂടി പ്രതിവർഷം അഞ്ച് കോടിയുടെ വിൽപനയാണ് കാവിൽ ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്സ് സൗകര്യംകൂടി ഉൾപെടുത്തി നവീകരിച്ച വെബ്സൈറ്റ് (www.kavil.in) നിലവിൽ വന്നതോടെ മത്സ്യവിപണനം കൂടുതൽ മെച്ചപ്പെടുമെന്നാണ് കരുതുന്നത്. കാവിൽ നൽകിയ പരിശീലനത്തിലൂടെയാണ് അലങ്കാരമത്സ്യമേഖലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ നിലവിൽ വന്നത്. ഇടനിലക്കാരെ ഒഴിവാക്കി മീനുകൾക്ക് ഉയർന്ന വില ലഭ്യമാക്കാൻ തുടങ്ങിയതോടെ കൂടുതൽ പേർ അലങ്കാരമത്സ്യകൃഷിയിലേക്ക് തിരിയുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകളേക്കാൾ ഗുണമേൻമയും ആരോഗ്യവുമുണ്ടെന്നതാണ് കേരളത്തിലെ വർണമത്സ്യങ്ങൾക്കുള്ള സ്വീകാര്യത. കാവിലിന്റെ മാർകറ്റിംഗ് കൺസൽട്ടന്റും കുസാറ്റ് സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ മിനി ശേഖരന്റെ പിന്തുണയോടെ മത്സ്യ മൊത്തകച്ചവടക്കാരെയും ഇറക്കുമതിക്കാരെയും ആകർഷിക്കുന്നതിനുള്ള നടപടികളാണ് കാവിൽ ഇപ്പോൾ സ്വീകരിച്ചുവരുന്നത്. ഇതിലൂടെ, കാവിലിനെ രാജ്യത്തെ അലങ്കാരമത്സ്യ ഹബ്ബാക്കാനാണ് ലക്ഷ്യമിടുന്നത്.
എല്ലാതരം ഉപഭോക്താക്കളുടെയും താൽപര്യങ്ങൾക്കനുസരിച്ച് വൻതോതിൽ ഗുണമേൻമയുള്ള മീനുകളുടെ ഉൽപാദനം നടത്താനുള്ള പരിശീലനം കർഷകർക്ക് നൽകിവരുന്നുണ്ട്. വ്യാപാരികളെയും കർഷകരെയും ഒരു കുടക്കീഴിൽ അണിനിരത്താനാണ് കാവിൽ ശ്രമിച്ചതെന്ന് ഡോ മിനി ശേഖരൻ പറഞ്ഞു. കോയ് കാർപ്, ഓസ്‌കാർ, എയിഞ്ചൽ, സികിലിഡ്, ടെട്ര തുടങ്ങിയ വർണമത്സ്യങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്.
ആഭ്യന്തരവിപണിക്കൊപ്പം കയറ്റുമതി കൂടി ലക്ഷ്യമിട്ട് കൂടുതൽ മീനുകളുടെ പ്രജനനസാങ്കേതികവിദ്യയും ഈ രംഗത്തെ ഏറ്റവും പുതിയ രീതികളും കർഷകരെ പരിചയപ്പെടുത്തുന്നതിനായി ഈ മാസം 24നും 25നും ഉന്നതതല പരിശീലനപരിപാടി സംഘടിപ്പിക്കുന്നുണ്ട്. അലങ്കാരമത്സ്യരംഗത്ത് ആഗോളതലത്തിൽ വിദഗ്ധരായ ശ്രീലങ്കയിലെ കപില ടിസേര, മുംബൈയിലെ ശ്രീറാം ഹത്വൽനെ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ഫോൺ 8304906412, 9745442656.