ചെന്നൈ : ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിൽ കൊറോണ ബാധിച്ചെന്ന് സംശയിക്കുന്ന ഒരു സിംഹം ചത്തു. ഒൻപത് വയസുള്ള പെൺസിംഹമാണ് ചത്തത്. മറ്റ് ഒൻപത് സിംഹങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു. ചത്ത പെൺസിംഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും കൊറോണ ബാധിച്ചിരുന്നെന്ന് സംശയിക്കുന്നതായും തമിഴ്നാട് വനംവകുപ്പിലെ വന്യജീവി വിഭാഗത്തിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.. ഒരു സിംഹം ചത്തതിനെ തുടർന്നാണ് മറ്റ് സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് മൃഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട് സർക്കാർ കൊറോണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. കൊറോണ ബാധിക്കുന്നത് തടയുന്നതിനുള്ള മുൻകരുതലുകളും മൃഗശാല എടുത്തിരുന്നു. എന്നാൽ എങ്ങനെയാണ് മൃഗങ്ങൾക്ക് രോഗം ബാധിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.