ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു;വിവാഹത്തിനെ കുറിച്ച് ഷുക്കൂർ വക്കീൽ

Estimated read time 1 min read

ഒരു ഒറ്റപടം കൊണ്ട് മാത്രം പ്രേക്ഷക മനസ് അധികം ആർക്കും കീഴടക്കാൻ സാധിക്കാറില്ല .എന്നാൽ അത് തെറ്റിച്ച ഒരാളാണ് ഷുക്കൂർ വക്കീൽ.ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെയാണ് ഷുക്കൂർ വക്കീർ ആഭിനയിച്ച് തിമിർത്താടിയത്. ഇപ്പോൾ ഇതാ അഡ്വക്കറ്റ് ഷൂക്കൂര്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.ഭാര്യയെ വീണ്ടും വിവാഹം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. സ്‌പെഷല്‍ മാര്യേജ് ആക്ടിലൂടെയായി മാര്‍ച്ച് 8നാണ് വിവാഹമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെഷല്‍ മാര്യേജ് ആക്ടിലൂടെയായി വിവാഹം ചെയ്യുന്നവരെ മുസ്ലിം വ്യക്തി നിയമം ബാധിക്കുകയില്ലെന്ന സാധ്യത ഉപയോഗിക്കാനാണ് ഇത്.

ഷുക്കൂർ പറഞ്ഞ ചില കാര്യങ്ങൾ ഇങ്ങനെയാണ്,ഒരു വിവാഹം കൂടി ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചില കാര്യങ്ങള്‍ അങ്ങിനെയാണ്. നമ്മള്‍ വിധേയരാകും. പറഞ്ഞുവന്നത്, ഈ വരുന്ന മാര്‍ച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്. വിശദമായി പറയാം, 1994 ഒക്ടോബര്‍ ആറിനായിരുന്നു എന്റെ ആദ്യ വിവാഹം. ഇസ്‌ലാം മത വിശ്വാസികളായ ഞാനും പാലക്കാട് പുതുപ്പരിയാരം പറക്കാട്ടില്‍ ആലിക്കുട്ടിയുടെയും കെ.എം. സാറയുടെയും മകള്‍ പി.എ. ഷീനയും മതാചാര പ്രകാരമാണ് നിക്കാഹ് കഴിച്ചത്. ഒക്ടോബര്‍ ഒമ്പതു മുതല്‍ ഞാനും ഷീനയും ഒന്നിച്ചു ജീവിച്ചു തുടങ്ങി. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്ന് പെണ്‍മക്കളാണ് വരിവരിയായി കടന്നുവന്നത്. മൂന്നു പെണ്‍മക്കളുടെ പിതാവായി സ്വര്‍ഗ്ഗം ഉറപ്പിച്ചിരിക്കുന്ന ഭാഗ്യവാനാണ് ഞാന്‍. മരണം കണ്‍മുന്നിലൂടെ മിന്നിമാഞ്ഞുപോയ രണ്ട് അസാധാരണ സന്ദര്‍ഭങ്ങളിലാണ് ജീവിതവുമായി ബന്ധപ്പെട്ട ചില വേവലാതികള്‍ ഉള്ളില്‍ ഉടലെടുത്തത്.

ഇന്നും ഓര്‍ക്കാന്‍ ഭയപ്പെടുന്ന, 2017 ലെ അതിഭീകരമായ ഒരു അപകടത്തില്‍ സഞ്ചരിച്ചിരുന്ന കാറ് തവിടുപൊടിയായെങ്കിലും ഞാന്‍ ബാക്കിയായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2020 ലും മറ്റൊരപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരണം തൊട്ടുതലോടി പോയ ആ രണ്ട് നേരത്തും ജീവന് കാവലായത് സീറ്റ് ബെല്‍റ്റായിരുന്നു.ഞാന്‍ മരണപ്പെട്ടാല്‍, പലര്‍ക്കും സങ്കടം വരും. ഫേസ്ബുക്കില്‍ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വന്നേക്കാം. ഖബറടക്കവും പ്രാര്‍ത്ഥനയും കഴിഞ്ഞ് ബന്ധുക്കള്‍ പിരിയും, അവസാനം വീട്ടുകാര്‍ മാത്രം ബാക്കിയാവും.എന്തൊക്കെയാണ് ഉപ്പയുടെ നീക്കിയിരിപ്പ്? കടം വല്ലതും തീര്‍ക്കാനുണ്ടോ? സമ്പാദ്യങ്ങള്‍ മക്കള്‍ക്കുള്ളതല്ലേ? തുടങ്ങിയ ചോദ്യങ്ങളുടെ നേരമെത്തും. എന്റെ (ഞങ്ങളുടെ) ജീവിത സമ്പാദ്യങ്ങള്‍ മൂന്നു മക്കള്‍ക്ക് കിട്ടേണ്ടതല്ലേ? സംശയമെന്തിരിക്കുന്നു. അവര്‍ക്കു തന്നെ കിട്ടണം. എന്നാല്‍, അവര്‍ക്ക് കിട്ടുമോ? അതെന്തേ അങ്ങിനെ ഒരു ചോദ്യം!കിട്ടില്ല, അതു തന്നെ. 1937 ലെ The Muslim Personal Law (Shariat)Application Act ആണ് കാരണം.

1994 ഒക്ടോബര്‍ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഞാനും ഷീനയും, അന്തര്‍ദേശീയ വനിതാ ദിനമായ 2023 മാര്‍ച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ്ബ് രജിസ്ട്രാര്‍ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രജിസ്റ്ററില്‍ ഒപ്പു വെക്കും ഇന്‍ശാ അല്ലാഹ്.ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല.തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്.

ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു;വിവാഹത്തിനെ കുറിച്ച് ഷുക്കൂർ വക്കീൽ

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു. നമ്മുടെ പെണ്‍മക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സര്‍വ്വ ശക്തനായ അല്ലാഹു ഉയര്‍ത്തി നല്‍കട്ടെ.ഇങ്ങനെയായിരുന്നു അദ്ദേഹം കുറിപ്പിൽ പറഞ്ഞത്.

You May Also Like

More From Author