‘വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം മൂലം എനിക്ക് പിതാവിനെ നഷ്ടമായി’; രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വികാരനിര്‍ഭരനായി രാഹുല്‍ ഗാന്ധി

‘വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം മൂലം എനിക്ക് പിതാവിനെ നഷ്ടമായി’; രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വികാരനിര്‍ഭരനായി രാഹുല്‍ ഗാന്ധി

ചെന്നൈ ശ്രീംപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വികാരനിര്‍ഭരനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി സ്ഥലത്തെത്തിയ രാഹുല്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം മൂലമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെട്ടതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

”വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം മൂലം എനിക്ക് എന്റെ പിതാവിനെ നഷ്ടമായി. എന്നാല്‍ എന്റെ നാടിനെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല. സ്‌നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒരുമിച്ച്, നമ്മള്‍ മറികടക്കും” രാഹുല്‍ കുറിച്ചു. ‘ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം’ എന്നതാണ് ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടാന്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ആറു മാസം നീളുന്ന യാത്രയാണ് സംഘടിപ്പിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ജോഡോ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക.

ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നാണ് രാഹുല്‍ ഗാന്ധി കന്യാകുമാരിയിലേക്ക് തിരിച്ചത്. വൈകീട്ട് മൂന്നിന് തിരുവള്ളൂര്‍, വിവേകാനന്ദ, കാമരാജ് സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. ശേഷം പൊതുയോഗം നടക്കും. 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഈ മാസം 11 നാണ് കേരളത്തിലെത്തുന്നത്.