കള്ളന് ഹൈടെക്ക് കുരുക്ക്
Kollam : പതിവായി ക്ഷേത്രത്തിലെത്തി വഞ്ചി കവരുന്ന മോഷ്ടാവിനെ പിടികൂടാൻ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടും രക്ഷയില്ലാതെ വന്നതോടെയാണ് കോട്ടാത്തല പടിഞ്ഞാറ് തേവലപ്പുറം കിഴക്ക് ശ്രീഭൂതനാഥ ക്ഷേത്രത്തിലെ ഭരണസമിതി സിസിടിവി ക്യാമറയിൽ പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ചത്. രാത്രിയിൽ ആരെങ്കിലും ക്ഷേത്രത്തിലെത്തിയാൽ ഭരണസമിതി അംഗങ്ങളുടെ മൊബൈൽ ഫോൺ ബെല്ലടിക്കും. എടുത്തു നോക്കിയാൽ ക്യാമറ ദൃശ്യങ്ങൾ ലൈവായി കാണാം. അടുത്ത തവണ മോഷണത്തിന് എത്തിയ ആളുടെ ദൃശ്യങ്ങൾ ലൈവായി മൊബൈലിൽ എത്തി. ഒത്തുകൂടിയ ഭരണസമിതി അംഗങ്ങൾ മോഷ്ടാവിനു നൽകിയത് ‘ഗംഭീര സ്വീകരണവും’.
കൊട്ടാരക്കര സ്റ്റേഷൻ പരിധിയിൽ മൂന്ന് മാസത്തിനുള്ളിൽ 25 മോഷണ കേസുകളാണ് റജിസ്റ്റർ ചെയ്തത്. ബസുകളിലാണ് ഏറെയും മോഷണങ്ങൾ. യാത്രക്കാരികളുടെ പക്കൽ നിന്നും പഴ്സും ആഭരണങ്ങളും കവരുന്ന തമിഴ് നാടോടി സംഘങ്ങളാണ് ഏറെയും. രണ്ടോ അതിലധികമോ ഉൾപ്പെട്ട സംഘങ്ങളാണ് ഏറെയും. 400 രൂപ മുതൽ 1.25 ലക്ഷം രൂപ വരെ മോഷണം പോയതായാണ് പരാതി. മോഷ്ടാക്കൾക്ക് സഹായവുമായി പുനലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിലർ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
നഗരത്തിൽ പെരുകുന്ന മോഷണങ്ങൾക്കു പിന്നിൽ ലഹരിസംഘങ്ങളുമെന്നു നിഗമനം. ചെറുകിട മോഷണങ്ങളിൽ പലതിനും പിന്നിൽ ഇത്തരം സംഘങ്ങളാണെന്നു സംശയിക്കുന്നു. വീടു പണി നടക്കുന്ന സ്ഥലത്തു നിന്ന് കമ്പി ഉൾപ്പെടെ കവർച്ച നടത്തിയവർ നൽകിയ മൊഴിയിൽ നിന്നാണ് സൂചന ലഭിച്ചത്. മോഷണ മുതൽ ആക്രിക്കടയിൽ വിറ്റ് ലഹരിക്കുള്ള പണം കണ്ടെത്തുകയാണ് രീതി. ചെറിയ കവർച്ചകളിൽ പരാതിക്കാർ കുറവാണെന്നതാണ് ‘പെറ്റി മോഷ്ടാക്കൾ’ക്കു തുണയാകുന്നത്. റോഡിന്റെ വശങ്ങളിൽ പാർക്കു ചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നതാണ് മറ്റൊരു ‘ട്രെൻഡ്’.