ഉടമയുടെ മരണശേഷം വിഷാദത്തിലായ അവസ്ഥയിലാണ് തന്റെ ‘തത്ത ‘ എന്ന് പുതിയ ഉടമ. ആഫ്രിക്കൻ ഗ്രേ വിഭാഗത്തിലുള്ള ഒമ്പത് വയസുള്ള തത്തയാണ് വ്യത്യസ്ത രീതിയിൽ പെരുമാറുന്നതെന്നാണ് പുതിയ ഉടമ പറയുന്നത്. യുകെയിലെ സൗത്ത് വെയിൽസിലെ റേച്ചൽ ലെതറിൻ്റെ വീട്ടിൽ നിന്നാണ് ‘ജെസി’ എന്ന തത്തയുടെ വാർത്ത പുറത്ത് വരുന്നത്. തത്ത തൂവലുകൾ സ്വയം നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.ഏതെങ്കിലും തരത്തിലുള്ള ത്വക്ക് രോഗങ്ങൾ മൂലമാണ് തത്ത തൂവലുകൾ സ്വയം നശിപ്പിക്കുന്നതെന്നായിരുന്നു ആദ്യം കരുതിയതെന്ന് റേച്ചൽ പറയുന്നു. അതേസമയം,കൂടുതൽ നിരീക്ഷിച്ചതിലൂടെയാണ് തത്തയുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം എന്താണെന്ന് മനസിലായതെന്ന് ആഷ്‌ലി ഹെൽത്ത് ആനിമൽ സെന്റർ വ്യക്തമാക്കി.
നന്നായി സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും തമാശകൾ പറയുകയും ചെയ്യുന്ന ജെസി ഇപ്പോൾ ഗുഡ്ബൈ എന്ന വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കാൻ തയ്യാറായില്ല. തത്തയുടെ സ്വഭാവത്തിലെ മാറ്റം എന്താണെന്ന് നിരീക്ഷിക്കുന്നതിനിടെയാണ് റേച്ചൽ തത്തയെ വാങ്ങാൻ തയ്യാറായി വന്നതെന്ന് അധികൃതർ പറഞ്ഞു. ഉടമയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം തത്ത മോശം രീതിയിലാണ് പെരുമാറുന്നതെന്ന് റേച്ചൽ പറഞ്ഞു. വിഷാദാവസ്ഥയിലുള്ളവരെപ്പോലെയാണ് തത്തയുടെ രീതികൾ. മോശം വാക്കുകളും ചീത്ത പറയുന്നതും പതിവാണ്. തന്നെ കാണുമ്പോൾ പലതരം ശബ്ദം കേൾപ്പിക്കുകയും ശകാരിക്കുന്ന രീതിയിൽ ശബ്ദമുണ്ടാക്കുകയും ചെയ്യും. ചില സമയങ്ങളിൽ സ്വന്തം തൂവലുകൾ പറിച്ചെടുക്കുകയും കൂട്ടിൽ ശരീരം ഉരസുകയും ചെയ്യുന്നുണ്ടെന്നും റേച്ചൽ പറയുന്നു. വർഷളോളം പരിചയമുള്ള ഉടമയുടെ അപ്രതീക്ഷിത മരണം താങ്ങാനാകാതെ വന്നത് മൂലമാകാം തത്ത മോശം രീതിയിൽ പെരുമാറുകയും തൂവലുകൾ സ്വയം നശിപ്പിക്കുകയും ചെയ്തതെന്ന് ആഷ്‌ലി ഹെൽത്ത് ആനിമൽ സെന്റർ അധികൃതരും പറഞ്ഞു. അതേസമയം, സ്നേഹമുള്ള പരിചരണം ലഭിക്കുന്നതിലൂടെ ജെസിയുടെ ആത്മവിശ്വാസം മെച്ചപ്പെടുമെന്നാണ് നിഗമനം. വീണ്ടും സംസാരിച്ച് തുടങ്ങുകയും ചെയ്തേക്കാമെന്നും അധികൃതർ പറഞ്ഞു.