ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. പുതുവത്സരാഘോഷം കൂടി കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദേവാലയങ്ങളിലടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സർക്കാർ അറിയിച്ചു. കടകൾക്ക് രാത്രി 10 മണിക്ക് ശേഷം പ്രവർത്തനാനുമതിയില്ല. അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. നിയന്ത്രണമുള്ളതിനാൽ തീയേറ്ററുകളിൽ സെക്കന്റ് ഷോ നടത്തരുതെന്നും സർക്കാർ നിർദ്ദേശമുണ്ട്. 31ന് രാത്രി 10 മണിക്ക് ശേഷം പുതുവത്സരാഘോഷവും ഉണ്ടായിരിക്കുന്നതല്ല.
ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയവയിലെ സീറ്റിംഗ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഒഴിവാക്കാനായി ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ച് ആൾക്കൂട്ടം ഒഴിവാക്കാൻ അതാത് ജില്ലയിലെ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്.