വിസ്മയ കേസ്: ഡമ്മി ഉപയോഗിച്ച്‌ പരിശോധന; മൃതദേഹം കണ്ടെത്തിയ ശൗചാലയത്തില്‍ രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചു

വിസ്മയ കേസ്: ഡമ്മി ഉപയോഗിച്ച്‌ പരിശോധന; മൃതദേഹം കണ്ടെത്തിയ ശൗചാലയത്തില്‍ രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചു

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കിരണിനെ ശാസ്താംനടയിലെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുത്തു. പൊലീസ് ഡമ്മി ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. പ്രതി കിരണ്‍കുമാറിന്റെ വീട്ടിലെ ശൗചാലയത്തിലാണ് ഡമ്മി ഉപയോഗിച്ച്‌ സംഭവം പുനരാവിഷ്‌കരിച്ചത്. വിസ്മയയെ ശൗചാലയത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതും ഇതിനുശേഷം കിരണ്‍കുമാര്‍ ചെയ്തകാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച്‌ പുനരാവിഷ്‌കരിച്ചു. ചോദ്യങ്ങളോടെല്ലാം നിര്‍വികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം. വാതില്‍ ചവിട്ടിത്തുറന്നതും പിന്നീടുണ്ടായ കാര്യങ്ങളും കിരണ്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചുകാണിച്ചു. ഇതെല്ലാം പൊലീസ് സംഘം ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. പൊലീസ് സര്‍ജനും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. വിസ്മയയുടെ മരണം സംഭവിച്ച്‌ ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണസംഘത്തിന് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.