പ്രഖ്യാപനം മുതല്‍ കേരളത്തിലെ ചലച്ചിത്ര ആസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മെഗാസ്റ്റാർ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നത് തന്നെയാണ് പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണം. ഈ വരുന്ന 19നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് നടൻ ജയസൂര്യ കുറച്ച് നാളുകൾക്ക് മുൻപ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയുടെ ഷൂട്ടിങിനിടെ ഒരു സീൻ എടുത്തു കൊണ്ടിരിക്കെ ലിജോ ഇറങ്ങിപോയെന്നും ഇറങ്ങിപ്പോയെന്നും മമ്മൂക്ക ചെന്ന് എന്താടോ തനിക്കെന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേ എന്ന് ലിജോയോട് ചോദിച്ചപ്പോൾ താന്‍ ഭയങ്കര ഇമോഷണല്‍ ആയിപ്പോയെന്നാണ് ലിജോ പറഞ്ഞത് എന്നായിരുന്നു ജയസൂര്യ പറഞ്ഞ കഥ.
ഇപ്പോഴിതാ ജയസൂര്യ അന്ന് പറഞ്ഞ കഥയെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. ജയസൂര്യ അവിടെ വന്നിട്ടൊന്നുമില്ലന്നും. പറഞ്ഞു കേട്ടതിന്റെ ഒരു പൊലിപ്പിക്കലാണെന്നുമാണ് മമ്മൂട്ടി പറയുന്നത്. സംഭവം ഉണ്ടായിട്ടുണ്ട് എന്നും പക്ഷെ ഇതിലിത്തിരി പൊലിപ്പിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി. ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ് ഹരീഷും മാധ്യമങ്ങളോട് ഇക്കാര്യം സമ്മതിക്കുന്നുണ്ട്.
ചിത്രത്തിന് ലിജോയുടെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മൂവി മൊണാസ്ട്രിയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 30 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നന്‍പകല്‍ നേരത്ത് മയക്കത്തിനുണ്ട്. അമരത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്. മുന്‍ ബിഗ് ബോസ് തമിഴ് മത്സരാര്‍ഥി കൂടിയായ നടി രമ്യ പാണ്ഡ്യന്‍ ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
2021 നവംബര്‍ 7ന് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ ചിത്രീകരണമാരംഭിച്ച സിനിമ 28 ദിവസത്തെ സിംഗിൾ ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കിയത്. തമിഴ്‌നാട് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ പഴനി ആയിരുന്നു.